Wednesday, November 22, 2006

മി, മൈസെല്‍ഫ് & മൈ ഈഗോ

വാടകക്കൂടുതല്‍, യാത്രാക്ലേശം,മൂട്ടശല്യം തുടങ്ങിയ കാരണങ്ങളാലും,മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ പരിഗണിച്ചും ഞാന്‍ പുതിയ ബാചിലര്‍ 'വീട്ടി'ലേക്ക്‌ താമസം മാറിയ കാലം. നാട്ടുകാരും കൂട്ടുകാരും അങ്ങനെയല്ലാത്തവരുമായി കുറെപേരുണ്ടിവിടെ.ജോലിക്ക്‌ ശേഷം, പ്രത്യാകിച്ച്‌ വിനോദ പരിപാടികളൊന്നുമില്ലാത്തതിനാല്‍ താമസസ്ഥലത്തുതന്നെ ഉറക്കവും, പിന്നെ സഹമുറിയന്മാരുണ്ടാക്കിത്തന്ന ചിക്കന്‍ കറി,ചിക്കന്‍ മസാല, ചിക്കെന്‍ ഫ്രൈ എന്നിവയെ കുറ്റം പറഞ്ഞാണെങ്കിലും മൂക്കുമുട്ടെത്തിന്ന് സുഖമായി വാണ കാലം.

ഇമാറാത്തിലുണ്ടായിരുന്ന എന്റെ പഴയകൂട്ടുകാര്‍, സ്കൂളിലും കോളേജിലും കൂടെ പടിച്ചിരുന്നവര്‍ ബന്ധുക്കള്‍ തുടങ്ങിയവരെ ഇടക്കിടെ ഫോണില്‍ വിളിച്ച്‌ എന്റെ ഒട്ടും മൂര്‍ച്ചയില്ലാത്ത കത്തി വെച്ച്‌ അവരെ പരമാവധി ബോറഡിപ്പിക്കല്‍ ഒരു ഹോബിയായി ഞാന്‍ സ്വീകരിച്ചിരുന്നു ആയിടക്ക്‌. ഒരു സിങ്ങ്ല് നാഷണല്‍ കമ്പനിയില്‍ കാര്യമായ എന്തോ ജോലിചെയ്തിരുന്ന നിയാസിനെ വിളിക്കാതിരിക്കാനും എന്റെ സഹ്രുതയത്വം എന്നെ അനുവദിച്ചില്ല.കുറെ നേരം ഞങ്ങള്‍ രണ്ടാളും ജോലിയുടെയും ശംബളത്തിന്റെയും വലിപ്പം പറഞ്ഞ്‌ മത്സരിച്ചു. ഒരുപാട്‌ തിരക്കിലാണെന്നും , സമയം കിട്ടുമ്പോള്‍ എന്നെ വന്നു കാണാമെന്നും അവന്‍ എന്നെ സമാശ്വസിപ്പിച്ചു.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഒരു ഒഴിവ്‌ ദിവസം അവന്‍ വന്നു. അവനെ സ്വീകരിക്കാനായി ഞാന്‍ പുറത്തിറങ്ങി നിന്നു. കുറച്ച്‌ പഴയെതെങ്കിലും 20 വര്‍ഷം മുന്‍പ്‌ റോഡുകളുടെ രോമാഞ്ചമായിരുന്ന ഒരു കാറില്‍ അവന്‍ വന്നിറങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല. വണ്ടിയില്‍ നിന്നും പ്രൗഡമായ ചുവടുവെപ്പുകളോടെ ഒരാള്‍ ഇറങ്ങി വരുന്നു. ഇത്‌ ഞാന്‍ പ്രതീക്ഷിക്കുന്ന ആളാവരുതേയെന്ന് മനസുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി. എന്റെ കുശുമ്പു നിറഞ്ഞ പ്രാര്‍ഥനകള്‍ എപ്പ്പ്പോഴും ദൈവം തള്ളിക്കളയുക പതിവായിരുന്നു. അവന്റെ വേഷവിധാനങ്ങള്‍ കണ്ട്‌ ഞാന്‍ ഞെട്ടിത്തരിച്ച്‌ നിന്നു.ഫുള്‍ സൂട്ടില്‍ അവനെയൊരു ബ.കു.കമ്പനിയുടെ സീയിയൊയെ പ്പോലെ തോന്നിച്ചു. മുഖത്തിന്റെ പകുതിഭാഗം മറക്കുന്ന ബ്ലാക്ക്‌ കണ്ണട. കയ്യില്‍ ലാപ്‌ ടോപ്‌ എന്നു തോന്നിക്കുന്ന ബാഗ്‌. മൊബെയിലില്‍ നിന്നും ചെവുട്ടിലേക്ക്‌ കൊടുത്ത കണക്ഷന്‍.യവനെ ഇങ്ങോട്ട്‌ ക്ഷണിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.

12ബൈ12 റൂമില്‍ ആറാളുകള്‍ തട്ടു തട്ടായിട്ടുള്ള കട്ടിലുകളില്‍,മത്സരിച്ച്‌ കീഴ്‌വായു വിട്ടും വെടിപറഞ്ഞും സസുഖം വാണരുളുന്ന ഞങ്ങളുടെ വാസസ്ഥലത്തേക്ക്‌ ഇദ്ധേഹത്തെ ക്ഷണിച്ചു വരുത്തേണ്ടിയിരുന്നില്ല.ഒഴിവുദിവസമായിട്ടും ഇവന്‍ ഈ വേഷത്തില്‍ വന്നെന്റെ മനസമാധാനം കളയാന്‍ ഞാന്‍ ഇവനോട്‌ മുങ്കാലത്ത്‌ വല്ല തെറ്റുകുറ്റങ്ങളും ചെയ്തിട്ടുണ്ടോ. ഉണ്ടാകണം!.പത്തുവര്‍ഷം പിന്നോട്ടുള്ള എന്റെ മെമൊറി പേജുകള്‍ ഞാന്‍ സ്പീഡില്‍ മറിച്ചുനോക്കി. ബന്ധുവിന്റെ എന്‍ഫീല്‍ഡ്‌ 'പ്പൊ കൊണ്ടരാം' ന്നു പറഞ്ഞ്‌ അതുമായി ചെത്തിനടന്നകാലത്ത്‌ ഓനിനിങ്ങനെ റോഡിലൂടെ വായിനോക്കി നടന്ന് പോകുന്നത്‌ കണ്ടിട്ടുണ്ട്‌. അക്സിലറേറ്റര്‍ പോട്ടാവുന്നത്രയും തിരിച്ച്‌ പിടിച്കു ഓനെ കണ്ട ഭാവം നടിക്കാതെ ഒന്ന് 'കിശ്‌ കിശ്‌' ഒച്ചയുണ്ടാക്കി ഒരു പോക്കായിരുന്നു അക്കാലത്ത്‌.എന്റെ മുന്‍ കാല പാപങ്ങള്‍ ലവന്‍ ഒാര്‍ക്കുന്നുണ്ടാവുമോ?.

ഹൊവ്‌ ആര്‍ യു മിസ്റ്റര്‍ ....(മൈ നെയിം). . ഐയാം ഫൈന്‍, റ്റൂ മച്ച്‌ ഫൈന്‍.ഒട്ടും മോശമാകരുതല്ലോ.ഞാന്‍ അറിയാവുന്ന ഇങ്ക്ലീഷില്‍ അടിച്ചുവിട്ടു.ഒരു എക്സിക്യൂട്ടീവിനു വേണ്ട ബോഡി ലാങ്ങ്വാജ്‌ കോഴ്സ്‌ ഇടക്ക്‌ വെച്ച്‌ നിര്‍ത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ടകള്‍ ഇടക്കിടെ ആക്ട്‌ ചെയ്യുന്നുണ്ടായിരുന്നു ഇദ്ധേഹം.അതിന്റെ ഭാഗമായി കണ്ണടയുടെ നടുമദ്ധ്യത്തില്‍ ഇടക്കിടെ വലത്തെ കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട്‌ മൃദുലമായി പുഷ്‌ ചെയ്തുകൊണ്ടിരുന്നു.ഞാനാണെങ്കില്‍ എന്റെ തനിമലയാളം, സോറി! തനിമലപ്പുറം സ്റ്റെയില്‍ മലയാളത്തില്‍ പരമാവധി എന്റെ മെമൊറിയിലെ ഇങ്ങ്ലീഷ്‌ ഡിക്ഷണറിയിലെ പദങ്ങള്‍ കേറ്റിക്കൊടുത്ത്‌ 'ടാ ഞാനും ചില്ലറക്കാരനല്ല' എന്ന രീതിയില്‍ സംസാരിച്ചു കൊണ്ടിരുന്നു. എന്നിരുന്നാലും അവന്റെ മുന്‍പില്‍ ഞാന്‍ ഒരു ടോട്ടല്‍ പരാചയമാണെന്ന തിരിച്ചറിവ്‌ എന്നെ കൂടുതല്‍ വിയര്‍പ്പിച്ചു.

വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ. ഇനി ബുദ്ധിപൂര്‍വ്വം ഡീല്‍ ചെയ്യുക തന്നെ. ഞാന്‍ ഫുള്‍ കപ്പാസിറ്റിയില്‍ എന്റെ പുത്തി പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഇവനെ എന്റെ വാസസ്ഥലത്ത്‌ കേറ്റാതെ ഒപ്പിക്കണം.ഓനവിടെ കേറിയാല്‍ എന്നെപ്പറ്റി അവന്റെ മനസിലുള്ള ഇമേജ്‌ ഇടിഞ്ഞ്‌ നിലം പരിശാകുമെന്നുറപ്പ്‌. ഞാനെന്റെ പോക്കറ്റിലേക്ക്‌ ഒന്നൂളിയിട്ട്‌ നോക്കി. കഷ്ടിച്ച്‌ രണ്ട്‌ മസാലദോശക്കുള്ള വക കാണും. ഈ കടുത്ത ചൂടില്‍ നിര്‍ത്തി അവനെയിങ്ങനെ ദ്രോഹിക്കുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഖ(!)നമാകും. കുറച്ച്‌ നടന്നാല്‍ ചെറിയൊരു പരിചയത്തിലുള്ളൊരാളുടെ കേരള സ്റ്റെയില്‍ ഫുട്‌ കിട്ടുന്നൊരു രസ്റ്റോരണ്ടുണ്ട്‌. അവിടെയാണെങ്കില്‍ കാശു തികഞ്ഞില്ലെങ്കില്‍ കടം പറയുകയും ചെയ്യാം.പക്ഷെ അങ്ങോട്ടുള്ള വഴിയില്‍ ഭീകരമായ ഒരു ഒബ്സ്റ്റാകുള്‍ ഉണ്ട്‌.ഒരു ബ.കു ഫാസ്റ്റ്‌ ഫുട്‌ ചൈയിനിന്റെ ഔട്‌ ലെറ്റ്‌.

എനിക്കാണെങ്കില്‍ ഈ മസാലദോശയും സമ്പാറും കാണുന്നതേ അലര്‍ജി. പക്ഷെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളീള്‍ വല്ലവനു പുല്ലും ആയുധം'(വല്ലഭന്‍ എന്നത്‌ എന്റെ കാര്യത്തില്‍ തീരെ യോജിക്കാത്തതായോണ്ട്‌ ഒഴിവാക്കിയതാണു) എന്ന പോലെ ഞാന്‍ മസാലദോശ ഒരു ആയുധമാക്കാന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ പതുക്കെ ഹോട്ടലിനു നേരെ നടത്തം ആരംഭിച്ചു. ഫാസ്റ്റ്‌ ഫുഡിനു മുന്‍പെത്താറായപ്പോള്‍ അവന്റെ ശ്രദ്ധ അങ്ങോട്ടെങ്ങാനും തിരിയാതിരിക്കാനായി ഞാന്‍ അവന്റെ അപ്പിയറന്‍സിനെപ്പറ്റി വാനോളം പുകഴ്ത്താന്‍ തുടങ്ങി.എന്റെ 'ആക്ക'ലില്‍ ഓനൊന്നുകൂടി വണ്ണം വെച്ചതല്ലതെ യാതൊരു കാര്യവുമുണ്ടായില്ല. എന്റെ ആ മാസത്തെ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ, അതിന്റെ മുന്‍പിലെത്തിയതും സഡന്‍ ബ്രേക്കിട്ട പോലെ ഓന്‍ നിന്നു. അങ്ങോട്ട്‌ കേറാനാണു ഭാവം. ഞാന്‍ ഫാസ്റ്റ്‌ ഫുഡിന്റെ ദോഷങ്ങള്‍ ഒന്നൊന്നായി നിരത്താന്‍ തുടങ്ങി. 'ഇവരുടെ ഭക്ഷണത്തില്‍ മുഴുവന്‍ മോണോസോഡിയം ഗുള്‍ട്ടാമേറ്റാ'.എന്തു പറഞ്ഞിട്ടും കാര്യമില്ല.അവന്‍ നേരെ അങ്ങോട്ടു തന്നെ വലിഞ്ഞു കയറുകയാണു. അവന്റെ കോട്ടില്‍ പിടിച്ച്‌ വലിച്ച്‌ മുന്‍പറഞ്ഞ റസ്റ്റോറന്റിലേക്ക്‌ കൊണ്ടുപോയാലോയെന്നുവരെ തോന്നിപ്പോയി.വല്ല സി ഐ ഡിമാരും കണ്ടാല്‍ ഉള്ളിലായാലോന്നൊരു പേടി. ഗള്‍ഫിലേ ഗോതമ്പുണ്ടക്കാണേങ്കില്‍ ഒട്ടും രുചിപോരാന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുമുണ്ട്‌.

ഓന്‍ കേറി കസേര പിടിച്ചു.അമേരിക്കക്കാരുടെ ചേരുവകളിട്ട്‌ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന മണം മൂക്കിലേക്കടിച്ചു കേറുകയാണു. 'ഐ ഡൊണ്ട്‌ ലൈക്‌ തിസ്‌ സ്മെല്‍'ഞാനൊരു ഹിമാലയന്‍ നുണ കാച്ചി.ആകെ അന്തിച്ച്‌ തുറിച്കിരുന്ന എന്റെ കണ്ണുകള്‍ അവിടുത്തെ ഒരു സപ്ലയ്ക്കാരി പിലിപിനോയുടെ മോന്തായത്തില്‍ ഉടക്കിനിന്നത്‌ സത്യമായിട്ടും മനപ്പൂര്‍വമായിരുന്നില്ല.അങ്ങനെയായിരുന്നെങ്കില്‍ അവളേക്കാല്‍ സുന്ദരികള്‍ അവിടെ വേറെ ഒരുപാടുണ്ടയിരുന്നുവല്ലോ തുറിച്ചുനോക്കാന്‍. അവള്‍ ഏതോ മുജ്ജന്മ പരിചയം പോലെ ഭവ്യതയോടെ എന്റടുത്തേക്ക്‌ തന്നെ വന്നു മെനുവുമായിട്ട്‌.ഞാന്‍ മെനുവില്‍ വല്ല റൈസ്‌ സൂപ്പും(കഞ്ഞി വെള്ളം)ഉണ്ടോന്ന് തിരയുകയായിരുന്നു.അവസാനം ഞാന്‍ അഞ്ചുദിര്‍ഹമില്‍ താഴെ വിലയുള്ള ഒരു സാധനം കണ്ടെത്തി, പേരു വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അതിലേക്ക്‌ വിരല്‍ ചൂണ്ടി അത്‌ രണ്ട്‌ പ്ലേറ്റ്‌ പോരട്ടെയെന്നാഗ്യം കാണിച്ചു.അവളെന്തോ പിറുപിറുത്തു. മുഴുവനായി മനസിലായില്ലെങ്കിലും ഒരു കാര്യം വ്യക്തം. ഞാന്‍ ഒര്‍ഡര്‍ ചെയ്തത്‌ രാത്രിമെനുവിലെ ഏതോ ഐറ്റമായിരുന്നു.ഓന്‍ മെനു എന്റെ കയ്യില്‍നിന്നും തട്ടിപ്പറിച്ചു,വളരെ കൂളായിട്ട്‌ എന്തൊക്കെയോ ചടപടാന്ന് ഓര്‍ഡര്‍ കൊടുത്തു.ഇതിന്റെ ബില്ലൊക്കെ ആരു കൊടുക്കും? ഞാന്‍ കൊടുക്കുമോ, ഓന്‍ കൊടുക്കുമോ.ഫോര്‍മാലിറ്റിക്കെങ്കിലും വെറുക്കനെ ഒന്നെടുത്തുകാണിക്കാന്‍ പോക്കറ്റില്‍ അഞ്ചിന്റെ ഒരു മുഷിഞ്ഞ നോട്ടു മാത്രം.ഓനോട്‌ 'എക്സ്ക്യുസ്‌ മി' പറഞ്ഞ്‌ കുറച്ച്ങ്ങോട്ട്‌ മാറിനിന്നു തൊട്ടടുത്തു താമസിക്കുന്ന സുഹ്രുത്ത്‌ ബാബുവിനെ മൊബെയിലില്‍ വിളിച്ചു.അവനോട്‌ കുറച്ചു പണം പലിശക്കെടുത്തായാലും വേണ്ടീല്ല, സംഖ(!)ടിപ്പിച്ച്‌ പെട്ടെന്ന് ഈ ബില്‍ഡിങ്ങിന്റെ പിന്നില്‍ വരാന്‍ പറയാം .അങ്ങേത്തലക്കല്‍ പ്രായമായ ഒരു സ്ത്രീശബ്ദം.ഇത്‌ ബാബൂന്റെ ഉമ്മയല്ലേ? അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല ബാബൂന്റെ നാട്ടിലെ നമ്പറിലാണു അബദ്ധത്തില്‍ വിളിച്ചെതെന്നു തിരിച്ചറിയാന്‍. ഒരുമാസമായി മിസ്സ്‌ കാള്‍ അടിക്കാനായി നിധിപോലെ കൊണ്ടുനടന്നിരുന്ന മൊബെയിലിലെ 90 ഫില്‍സ്‌ അങ്ങനെ റ്റെലെഫോണ്‍ കമ്പനി നിര്‍ദാക്ഷിണ്ണ്യം അടിച്ചുമാറ്റി.ഇപ്പോള്‍ മൊബെയിലില്‍ സീറോ ബാലന്‍സ്‌.അപ്പോഴേക്കും ടേബിളില്‍ വിഭവങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.ഓന്‍ ഞാന്‍ വരാനായി കത്തിയും സ്പൂണും കയ്യില്‍ പിടിച്ച്‌ ഒരങ്കച്ചേകവന്‍ കണക്കെ കാത്തിരിക്കുകയായിരുന്നു.

ഞങ്ങള്‍ തീറ്റയാരംഭിച്ചു. 30 സെക്കന്റ്‌ കോണ്ട്‌ ഇതൊക്കെ അകത്താക്കാനുള്ള വെറി എനിക്കുണ്ടായിരുന്നെങ്കിലും ഞാന്‍ അത്മനിയന്ത്രണം പാലിച്ചു.അവസാനം ബില്ലു കൊടുക്കേണ്ട നിമിഷം വന്നെത്തി.പേ ചെയ്യേണ്ട കറക്റ്റ്‌ സമയം നോക്കി ഞാന്‍ ബാത്രൂം അന്വാഷണമാരംഭിച്ചു.തിരിച്ച്‌ വന്നു നോക്കുമ്പോഴേക്കും ബില്ലൊക്കെ പേ ചെയ്ത്‌ സുസ്മേരവദനനായി ഓന്‍ പുറത്ത്‌ നില്‍പുണ്ട്‌.ഏതായാലും കുറച്ച്‌ ടെന്‍ഷനടിച്ചെങ്കിലും നല്ലൊരു ബ്രേക്ക്‌ ഫാസ്റ്റ്‌ ഒത്തുകിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

ഒരു ലൈറ്റ്‌ പ്രഷര്‍ കൊടുത്ത്‌ ഓനെ 'വീട്ടി'ലേക്ക്‌ ഒന്ന് ക്ഷണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു മടിയും കൂടാതെ എന്റെ ക്ഷണം ഓന്‍ സ്വീകരിച്ചു. ലിഫ്റ്റുകളില്ലാത്ത ഞങ്ങളുടെ താമസസ്ഥലത്തേക്ക്‌ മൊത്തം മുപ്പത്‌ ചവിട്ടുപടികള്‍ കയറണമായിരുന്നു മൂന്നാം നിലയിലുള്ള എന്റെ വാസ സ്ഥലത്തെത്താന്‍. ഈ ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞ്‌ ഞാനവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഓന്‍ വരാന്‍ തന്നെ തീരുമാനിച്ചു.വാതില്‍ തുറന്ന് നിരന്ന് കിടക്കുന്ന ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ഇടയിലൂടെ ഞങ്ങള്‍ എന്റെ കൂടിനുള്ളിലേക്ക്‌ കയറി. ഞാനവനെ എന്റെ കട്ടിലില്‍ ആനയിച്ചിരുത്തി. മേലെയും ഒരു തട്ടുണ്ടായിരുന്നതിനാല്‍ അവന്‍ തലമുട്ടാതിരിക്കാന്‍ Z പോലെ ഇരുന്നു.സഹമുറിയന്മാരെ പരിചയപ്പെട്ടതിനു ശേഷം ഓന്റെ കമ്പനിയുടെ ആക്ടീവിറ്റീസിനെ പറ്റിയും അതില്‍ അവന്‍ വഹിക്കുന്ന പ്രധാന രോളിനെ പറ്റിയും, അര്‍ബാബിനു അവനോടുള്ള പ്രതിപത്തിയെ പറ്റിയും ഒരു നീണ്ട പ്രസംഗം തന്നെ തുടങ്ങി.ഇതെല്ലാം കേട്ട്‌ ഞാനും എന്റെ സഹമുറിയന്മാരും അന്തിച്ചിരുന്നു.

എന്റെ കോമ്പ്ലക്സ്‌ അതിന്റെ പാരമ്യതയിലേക്ക്‌ കുതിക്കുകയാണു.ഞാന്‍ കുലങ്കുഷമായി ചിന്തിക്കാന്‍ തുടങ്ങി. .അവസാനം അറ്റ കൈ പ്രയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഞങ്ങളുടെ കൂടെ വിസിറ്റ്‌ വിസയില്‍ വന്ന് ആറുമാസമായിട്ടും ജൊലിയൊന്നും തരപ്പെടാത്ത രണ്ടുപേരുണ്ടായിരുന്നു.അപ്പുറത്തെ റൂമുകളില്‍ സുഖനിദ്രയിലായിരുന്ന അവരെയൊക്കെ തട്ടിയുണര്‍ത്തി ലുങ്കിമുണ്ടും ബനിയനുമൊക്കെ ഇടീപ്പിച്ച്‌ സ്മാര്‍ട്ടാക്കി അവനവന്റെ സീ വി യുമായി നിയാസിനെ വന്നു കാണാന്‍ പറഞ്ഞു.വിവരമറിഞ്ഞ മറ്റുള്ളവര്‍ നാട്ടിലുള്ള മക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ പാസ്പോര്‍ട്ട്‌ കോപ്പികളുമായി നിയാസിനെ സമീപിക്കന്‍ തുടങ്ങി

.'സ്വന്തം കമ്പനിയിലെ കുറെയാളുകളെ പിരിച്ചു വിടേണ്ടിവരുമല്ലോ ഇവര്‍ക്കൊക്കെ ജോലി കൊടുക്കാന്‍' ഓന്‍ ഇങ്ങനെ ആത്മഗതം ചെയ്തുവോ? പന്തികേട്‌ മനസിലാക്കിയ എന്റെ സുഹ്രുത്ത്‌ വേഗം സ്ഥലം വിട്ടു. പിന്നെ കുറെ കാലം ഞാന്‍ അരെയും വിളിച്ച്‌ ശല്യം ചെയ്തില്ല.

Saturday, October 21, 2006

തട്ടുകട കീ ജയ്‌

തട്ടുകട കീ ജയ്‌

വഴിയോരത്തെ തട്ടുകടയില്‍ നിന്നും അഞ്ചു രൂപക്ക്‌ മൂക്കറ്റം തട്ടി ഒരു സിസ്സറും വാങ്ങി ഭാക്കി 50 പൈസ കടവും പറഞ്ഞ്‌ തിന്ന് മതിച്ചു നടന്ന കാലമുണ്ടായിരുന്നു .ഇപ്പോള്‍ തട്ടുകടകള്‍ക്കെതിരെ ഒരു ഹൈക്കോടതി വിധിയുണ്ടായിട്ടുണ്ടത്രെ. ഹോട്ടല്‍ ലോബിയാണത്രെ ഇതിന്റെ പിന്നില്‍. അവരുടെ ബിസിനസിനെ ബാധിക്കുന്നു, തട്ടുകടക്കരുപയോഗിക്കുന്ന വെള്ളം പോരാ, ആകെ മൊത്തം വൃത്തിയും മെനയുമില്ല തുടങ്ങിയ ആരോപണങ്ങളാണു ഇവര്‍ക്കെതിരെ. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ തന്നെ തട്ടുകട മൊത്തമായി ഇല്ലാതാക്കി വേണൊ ഇതിനൊരു പരിഹാരം കാണാന്‍.സാദാകോളെജ്‌ മുതല്‍ മെടിക്കല്‍ കോളെജ്‌ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരു ആപീസുകള്‍, സിനിമാതിയ്യറ്റര്‍ തുടങ്ങി നാലാളു കൂടുന്നിടത്തൊക്കെ ഒരു തട്ടിക്കുട്ടു കട കാണാം. ചില്ലിട്ട 'വൃത്തിയും' ഭംഗിയുമുണ്ടെന്ന് പറയുന്ന ഹോട്ടലുകള്‍ക്ക്‌ മുന്നില്‍ പോക്കറ്റ്‌ തപ്പി നോക്കി അറച്ച്‌ നില്‍ക്കുന്ന സാധാരണക്കാരനു കഞ്ഞിയും പൂളയുമടിച്ച്‌ വിശപ്പ്‌ തീര്‍ക്കാന്‍ ആശ്രയം തട്ടുകട തന്നെ.

ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ടത്‌, അവര്‍ക്കാവശ്യമായ വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുക.മാലിന്യങ്ങള്‍ നീക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുക. വൃത്തിയും മെനയും രുചിയുമായി ഭക്ഷണം കൈകാര്യം ചെയ്യാന്‍ വേണ്ട പരിശീലന പരിപാടികള്‍ നടത്തുക എന്നിവയാണു.

ഏകദേശം 20000 ത്തോളം 'തട്ട്‌' കടക്കാരുണ്ടത്രെ ബാങ്കോക്കിലെ തെരുവുകളില്‍. നഗരവാസികളില്‍ നല്ലൊരുഭാഗം ഇവരുടെ ദിവസപ്പറ്റുകാരാണു,കൂടാതെ ടൂറിസ്റ്റുകളും. ടൂറിസ്റ്റുകള്‍ക്കാണെങ്കില്‍ ഇതൊരലസോരമല്ല, ആകര്‍ഷണമാണുതാനും. വൈകുന്നേരങ്ങളില്‍ ഫ്രഷ്‌ സീഫുഡിന്റെ മണമടിക്കുന്ന തെരുവുകളിലൂടെയുള്ള നടത്തം ഒരനുഭവം തന്നെ. ഇവിടെ സര്‍ക്കാര്‍ ഇവരെ ഇല്ലാതാക്കാനല്ല ശ്രമിക്കുന്നത്‌, മറിച്ച്‌ ഇവരെക്കുറിച്ച്‌ പ0ഇക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ഈ തൊഴിലില്‍ അവര്‍ക്ക്‌ വേണ്ട പരിശീലന പരിപാടികള്‍ നല്‍കുകയും ചെയ്യുന്നു.


ബാങ്കോക്കിലെ തെരുവ്‌ ഭക്ഷണശാലകള്‍




കൂടുതലറിയാന്‍ ഈ ലിങ്കില്‍ ഞെക്കൂ
http://www.fao.org/docrep/W3699T/w3699t07.htm